പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലെ സമരം പിന്‍വലിച്ച് ഹര്‍ഷിന. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഹർഷിനയ്ക്ക് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കോഴിക്കോട് വെച്ച് ഉറപ്പുനൽകി. പൂര്‍ണമായി നീതി ലഭിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുകയാണെന്ന് ആരോഗ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഹര്‍ഷിന പറഞ്ഞു.ഹര്‍ഷിനയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍. സിസ്റ്റത്തില്‍ എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് രണ്ടാമതും അന്വേഷണത്തിന് നിര്‍ദേശിച്ചത്. എങ്കില്‍ മാത്രമേ തെറ്റുകള്‍ തിരുത്താന്‍ സാധിക്കൂ. കഴിഞ്ഞ ദിവസമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇത് പരിശോധിക്കേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം;സമരം പിന്‍വലിച്ച് ഹര്‍ഷിന നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

