മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എന്ന നിലയിൽ . ഇതിനിടെ ടീമിനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാനുള്ള ചുമതലകളുമായി തന്റെ നൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലി ക്രീസില്‍ എത്തി.
22 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയോടെ 15 റണ്‍സുമായി കോഹ്ലിയും 59 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 30 റണ്‍സുമായി മധ്യനിര താരം ഹനുമ വിഹാരിയുമാണ് ഇപ്പോൾ ക്രീസില്‍. 28 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 29 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയും 49 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 33 റണ്‍സ് നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളുമാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍.
ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിതും മായങ്കും ചേര്‍ന്നു നല്‍കിയത്. ഏകദിന ശൈലിയില്‍ രോഹിത് അടിച്ചു തകര്‍ത്തപ്പോള്‍ ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ 52 റണ്‍സ് ഇന്ത്യ നേടി. എന്നാൽ മികച്ച ഫോമിലായിരുന്ന രോഹിതിന് തുടക്കം മുതലാക്കാനായില്ല. 10-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ലങ്കന്‍ പേസര്‍ ലാഹിരു കുമാരയ്‌ക്കെതിരേ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച രോഹിതിനു പിഴച്ചു.
പിന്നീട് ചേതേശ്വര്‍ പൂജാരയുടെ പകരക്കാരനായി മൂന്നാം നമ്പറില്‍ ഇറങ്ങിയ വിഹാരിയെ കൂട്ടുപിടിച്ചു മായങ്ക് ടീമിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 28 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മായങ്കിനെ വീഴ്ത്തി ലങ്ക ഇന്ത്യക്ക് പ്രഹരമേല്‍പിച്ചു. സ്പിന്നര്‍ ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ മായങ്ക് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.
ടീം രണ്ടിന് 80 എന്ന നിലയില്‍ പതറുമ്പോഴാണ് തന്റെ 100-ാം ടെസ്റ്റില്‍ കോഹ്ലി ബാറ്റിങ്ങിനായി ഇറങ്ങിയത്. വിഹാരിക്കൊപ്പം ക്ഷമയോടെ പിടിച്ചുനിന്ന കോഹ്ലി കൂടുതല്‍ നഷ്ടമില്ലാതെ ആദ്യ സെഷന്‍ അവസാനിപ്പിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 29 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെ കോഹ്ലിയുടെ 100-ാം ടെസ്റ്റ് എന്ന നിലയിലും നായകനായി രോഹിതിന്റെ ആദ്യ ടെസ്റ്റ് എന്ന നിലയിലും ശ്രദ്ധ നേടിയ മത്സരത്തില്‍ ടോസ് ഇന്ത്യന്‍ നായകനെ അനുഗ്രഹിക്കുകയായിരുന്നു. അവസാന രണ്ടു ദിങ്ങളില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രോഹിതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
രണ്ടു പേസര്‍മാരും മൂന്നു സ്പിന്നര്‍മാരും ആറു ബാറ്റ്‌സ്മാന്മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്നു പുറത്തായ ചേതേശ്വര്‍ പൂജാരയ്ക്കും അജിന്‍ക്യ രഹാനെയ്ക്കും പകരം ഹനുമ വിഹാരിയും ശ്രേയസ് അയ്യരും ഇടംപിടിച്ചു.
സ്‌പെഷലിസ്റ്റ് സ്പിന്നറായി സീനിയര്‍ താരം രവിചന്ദ്രന്‍ അശ്വിനൊപ്പം യുവതാരം ജയന്ത് യാദവാണ് ടീമില്‍ ഇടംനേടിയത്. മുഹമ്മദ് ഷമിയും ഉപനായകന്‍ ജസ്പ്രീത് ബുംറയുമാണ് പേസ് ബാറ്ററി കൈകാര്യം ചെയ്യുന്നത്. അതേസമയം മറുവശത്ത് ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇറങ്ങുന്നത്.

