. ഫെബ്രുവരി ആറിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു രംഗത്ത്. തങ്ങളുടെ താളത്തിനൊത്ത് തുളുന്ന ദുർബ്ബല മുഖ്യമന്ത്രിയെയാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്ന് സിദ്ദു തുറന്നടിച്ചു.
പഞ്ചാബിലെ വോട്ടർമാരണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പുതിയ പഞ്ചാബ് ഉണ്ടാക്കണമെങ്കിൽ അത് മുഖ്യമന്ത്രിയുടെ കൈയിലാണ്. ദുർബ്ബലനായ മുഖ്യമന്ത്രിയെ നിങ്ങൾക്ക് വേണമോയെന്നും സിദ്ദു ചോദിച്ചു.
അതെ സമയം തൻ്റെ ഭർത്താവ് ഒരു ഹീറോയാണെന്നും മുഖ്യമന്ത്രിയായി പാർട്ടി ആരെ തെരഞ്ഞെടുത്താലും പ്രശ്‌നമല്ലെന്നും നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെതിരെയും കൗർ വിമർശനം ഉന്നയിച്ചു. മന്ത്രിമാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചിരുന്നെങ്കിൽ അദ്ദേഹവുമായി ആർക്കും പ്രശ്‌നമുണ്ടാകുമായിരുന്നില്ല. അദ്ദേഹം ജോലി ചെയ്യുകയും മറ്റ് മന്ത്രിമാരെ ബഹുമാനിക്കുകയും ചെയ്യണമായിരുന്നുവെന്നും കൗർ കൂട്ടിച്ചേർത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ സിദ്ദുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 18-ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചിരുന്നു.

