
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 9 പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കുറ്റപത്രം. സംഭവസമയം നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബുവാണ് കേസിൽ ഒന്നാം പ്രതി. ഇദ്ദേഹത്തെ കൂടാതെ അതേ സ്റ്റേഷനിൽ എട്ട് പൊലീസുകാരെ കൂടി സിബിഐ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇടുക്കി എസ്.പി വേണുഗോപാൽ, ഡിവൈഎസ്പിമാരായ ഷംസുദ്ദീൻ, ജയിൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഹരിത ഫിനാന്‍സ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമണ്‍ സ്വദേശി രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു കൊന്നുവെന്ന കേസില്‍ സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് മൂന്ന് ദിവസം ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ സി.ബി.ഐ പറയുന്നത്. സമാനതകളില്ലാത്ത പൊലീസ് പീഡനം എന്നാണ് അന്വേഷണ സംഘം സംഭവത്തെ വിശേഷിപ്പിക്കുന്നത്. ആരോഗ്യസ്ഥിതി വഷളായതോടെ ജൂണ്‍ 21ന് ജയിലില്‍ വെച്ചായിരുന്നു രാജ്കുമാര്‍ മരിച്ചത്.
പ്രതികള്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതായും കുറ്റപത്രത്തിലുണ്ട്.

