തീയറ്റർ തുറക്കുന്ന നിലവിലെ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ്.
തീയേറ്ററുകൾ എസി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളിൽ മാത്രമേ പ്രദർശനം അനുവദിക്കാവൂ എന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി. ആൾക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച് എതിർപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ കൂടിയാലോചനകൾ വേണമെന്നും സഖറിയാസ് പറഞ്ഞു. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകുന്നതിൽ അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, തീയറ്റർ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്ന് ഒരു വിഭാഗം തീയറ്റർ ഉടമകൾ ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിൻ എന്ന നിലപാട് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിനോദ നികുതി ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. സെക്കൻഡ് ഷോയുടെ കാര്യത്തിൽ വ്യക്തത വേണമെന്നും, തീയറ്റർ തുറക്കൽ അതിന് ശേഷം മതിയെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
ഈ മാസം 25 മുതലാണ് സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവർത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റർ ഉടമകൾ ആവശ്യമറിയിച്ചിരുന്നു.

