ഒരു വര്‍ഷത്തിന് ശേഷം വുഹാനിൽ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്.2019 ഡിസംബറില്‍ ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് വുഹാനിലായിരുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി ചൈന.
ഒരു വര്‍ഷമായി പ്രദേശത്ത് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ചൈന അറിയിച്ചിരിക്കുന്നത്.
വുഹാനിലെത്തിയ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രദേശത്തുള്ളവരാരും പുറത്തുപോകരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
എല്ലാവരിലും കൊവിഡ് പരിശോധന പൂര്‍ത്തിയാകുന്നത് വരെ പുറത്തുനിന്നുള്ളവരെ വുഹാനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ചൊവ്വാഴ്ച വുഹാനില്‍ 61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

