3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍.കിറ്റെക്‌സിന് കെ സുരേന്ദ്രന്‍റെ വക്കാലത്തിന്‍റെ ആവശ്യം ഉണ്ടോയെന്നും അവർ നന്നായി കാര്യങ്ങൾ പറയാൻ അറിയാവുന്നവരാണെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു . ഒരു സ്ഥാപനത്തിലും തെറ്റായ രീതിയിൽ സർക്കാർ ഇടപെടൽ നടത്തില്ല. മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും പി രാജീവ് പറഞ്ഞു.
സർക്കാർ സമീപനം പോസിറ്റീവ് ആണ്. സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം കിറ്റെക്‌സ് കടുത്ത നടപടി സ്വീകരിച്ചാൽ മതിയായിരുന്നു. കിറ്റെക്‌സ് മാനേജ്മെന്‍റിനെ 28ന് തന്നെ താൻ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാൽ എപ്പോഴും തിരക്കാണ്. അതിനാൽ സഹോദരനെ വിളിച്ചാണ് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.
3,500 കോടിയുടെ പദ്ധതിയുമായി ഇനി കിറ്റെക്‌സ് വന്നാലും സ്വീകരിക്കും. സർക്കാരിന്‍റെ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. ഇതിനെ ട്വന്‍റി 20 യുമായി കൂട്ടി കലർത്തേണ്ട കാര്യമില്ല. അവർ മത്സരിച്ചത് കൊണ്ട് എൽ ഡി എഫിന് സീറ്റ് ഒന്നും നഷ്‌ടപ്പെട്ടില്ലെന്നും രാജീവ് പറഞ്ഞു.

