2018 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ വീണ്ടും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മുതിർന്ന താരമായ നടി ശാന്തകുമാരി. ഏറെ നാളുകൾക്ക് ശേഷമാണ് നടിയെ തേടി ഒരു വേഷമെത്തിയത്. ഇപ്പോഴിതാ സിനിമയിൽ അവസരം ലഭിക്കാതിരുന്ന സമയത്ത് താൻ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് അവർ. തന്നെ കുറിച്ച് വ്യാജ വാർത്തകൾ പരന്നതോടെയാണ് സിനിമയിൽ വേഷങ്ങൾ ലഭിക്കാതിരുന്നതെന്നും ശാന്തകുമാരി പറയുന്നു.
‘തുറുപ്പുഗുലാൻ എന്ന സിനിമയ്ക്ക് ശേഷമാണ് ഇടവേള വരുന്നത്. അഞ്ച് ദിവസത്തെ വർക്കുണ്ടെന്ന് പറഞ്ഞാണ് അവർ തന്നെ വിളിച്ചത്. ഹോസ്റ്റലിൽ കഴിയുകയായിരുന്നു ഞാൻ. അഞ്ച് ദിവസം അവിടെ നിന്ന് മാറി കഴിയാമല്ലോ എന്ന സന്തോഷത്തിലായിരുന്നു. രാവിലെ റെഡിയായി നിന്നിട്ടും വണ്ടി വന്നില്ല. വണ്ടി അയക്കാത്തത് എന്തേയെന്ന് വിളിച്ച് ചോദിച്ചപ്പോൾ അവർ ചോദിച്ചത് നിങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടന്നിരിക്കുകയല്ലേയെന്നാണ്. രണ്ട് മൂന്ന് മാസം അഭിനയിക്കേണ്ട റെസ്റ്റ് എടുക്ക്, മരുന്ന് കഴിക്കെന്നൊക്കെ അവർ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. എനിക്ക് ഒരു പ്രശ്നവും ഇല്ലെന്ന് ഞാൻ പറഞ്ഞു.
വിളിച്ച പടങ്ങളെല്ലാം ക്യാൻസൽ ആയി, ആരും വിളിക്കാതെയായി. വിളിക്കുന്നവർ ചോദിക്കുന്നത് മരുന്ന് കഴിച്ചോയെന്നാണ്. ഒടുക്കം ഈ വ്യാജ വാർത്ത പ്രചരിപ്പിച്ച സ്ത്രീയെ ഞാൻ തന്നെ കണ്ടുപിടിച്ചു. അപ്പോ തന്നെ മാധ്യമങ്ങളെ വിളിച്ച് ഞാൻ സത്യാവസ്ഥ വെളിപ്പെടുത്തി. അത് കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് എനിക്ക് സിനിമകളൊക്കെ കിട്ടി തുടങ്ങിയത്.
13 വർഷത്തോളം ഞാൻ ഹോസ്റ്റലിലായിരുന്നു കഴിഞ്ഞത്. അമ്മമാരോടുള്ള ഓരോ മക്കളുടേയും പെരുമാറ്റം കണ്ട് ഭയന്നാണ് സ്വത്തുക്കളെല്ലാം മക്കളുടെ പേരിലാക്കി ഹോസ്റ്റലിലേക്ക് മാറിയത്. എന്നാൽ തന്റെ ആ തീരുമാനം മക്കൾക്ക് വലിയ വേദനയുണ്ടാക്കി. ഒടുവിൽ ആ തീരുമാനം ഞാൻ തന്നെ തിരുത്തി. അങ്ങനെ സ്വന്തമായി ഒരു വീടെന്ന മോഹം ഉണ്ടായി. അതിനായി മോഹൻലാലിനെ കാണാൻ ഞാൻ കുറെ പോയി. ലാലിനെ കണ്ടാലേ കാര്യം നടക്കുമായിരുന്നുള്ളൂ. അന്ന് എന്റെ കൈയ്യിൽ പത്ത് പൈസയില്ലായിരുന്നു.
ഒരു ദിവസം ഇടക്കൊച്ചിയിൽ ലാലിന്റെ ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ അവിടേക്ക് പോയി. ഗേറ്റിനുള്ളീലൂടെ ലാൽ എന്നെ കണ്ട് വിളിപ്പിച്ചു കാര്യം തിരിക്കി. ഞാൻ കരഞ്ഞ് കൊണ്ട് കാര്യം പറഞ്ഞു. സ്ഥലം ഉണ്ടോയെന്ന് ലാൽ ചോദിച്ചു. മകൾക്ക് എഴുതി കൊടുത്ത സ്ഥലം അവൾ എനിക്ക് തിരിച്ച് എഴുതി തന്നിരുന്നു. ആ സ്ഥലത്തെ കുറിച്ച് പറഞ്ഞപ്പോൾ സഹായിക്കാമെന്ന് ലാൽ പറഞ്ഞു. എല്ലാവരും സഹായിച്ചു, വീനീതാണ് ആദ്യം പണം തന്നത്, ദിലീപ് അഞ്ച് ലക്ഷവും സുരേഷ് ഗോപി 1 ലക്ഷവും തന്നു, ശ്രീനിവാസൻ 50,000 തന്നു. മൂന്ന് മാസം കൊണ്ട് എന്റെ വീടിന്റെ പണി പൂർത്തിയായി.
സിനിമ ഇല്ലാതിരുന്ന സമയത്ത് ഞാൻ ലേഡീസ് ടോപ്പൊക്കെ വാങ്ങി കൊണ്ടുവന്ന് വിൽക്കുമായിരുന്നു. ഒരു തവണ അങ്ങനെ കൊണ്ടുപോകുന്നത് ദിലീപ് കണ്ടു. ചേച്ചി ഇങ്ങനെ റോഡിൽ കൂടിയൊന്നും നടക്കരുതെന്ന് ദിലീപ് പറഞ്ഞു. ചേച്ചിയുടെ വില ചേച്ചിക്ക് അറിയില്ലെന്ന് പറഞ്ഞു. ജോലി ചെയ്ത് ജീവിക്കണമെന്നത് മാത്രമാണ് എനിക്ക് ആഗ്രഹം. ജോലി ചെയ്യുമ്പോൾ ആളുകളുമായി ഇടപെടുമ്പോൾ പ്രശ്നങ്ങൾ ഒന്നും അറിയില്ല. മുത്തശ്ശി എന്ന നിലയിൽ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ കാശ് വേണ്ടേയെന്നൊക്കെ ചിന്തിക്കും. പക്ഷേ ചാൻസ് ചോദിച്ച് നടക്കാറൊന്നുമില്ല. കഴിയുന്ന കാലത്തോളം ജോലി ചെയ്യാൻ ശ്രമിക്കും’, ശാന്തകുമാരി പറഞ്ഞു.

