തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഏഴു മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്‍സഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15നു ശേഷം മാത്രമേ സര്‍ക്കാരിനു ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വച്ചതെന്ന് ബസ് ഉടമകള്‍ അറിയിച്ചു.
മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ചെത്തിയശേഷം തുടർ നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി. ജൂണ്‍ 8 മുതല്‍ 18 വരെ നീളുന്ന യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി ആറാം തീയതിയാണ് മുഖ്യമന്ത്രി യാത്രതിരിക്കുക. യുഎസില്‍ ലോക കേരള സഭാ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പോകുന്നത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ക്യൂബയിലേക്കുള്ള യാത്ര.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണം, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണം, വിദ്യാർഥികളുടെ കൺസെഷൻ യാത്രയ്ക് പ്രായപരിധി നിശ്ചയിക്കണം, ഒപ്പം വിദ്യാര്‍ഥികള്‍ക്ക് നൽകുന്ന കൺസെഷൻ കാർഡുകളുടെ വിതരണം കുറ്റമറ്റതാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.

