കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തപ്പോള്‍ താന്‍ ഉദ്ദേശിച്ച പലതും നടപ്പാക്കാനായില്ലെന്ന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും ഓണ്‍ലൈന്‍ യോഗത്തിൽ തുറന്ന് പറഞ്ഞ് കെ സുധാകരന്‍ എംപി.
കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തത് ഏറെ അഭിമാനത്തോടെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിരാശയും സങ്കടവുമുണ്ട് എന്നാണ് സുധാകരൻ പറഞ്ഞത് . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു സുധാകരന്റെ പ്രതികരണം
അംഗത്വ വിതരണം ഉൾപ്പെടെ വിവിധ കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെന്ന് സുധാകരൻ പറഞ്ഞു. മാർച്ച് 31 നുള്ളിൽ കേരളത്തിൽ അമ്പത് ലക്ഷം പേരെ കോൺഗ്രസിൽ എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ നാല് ലക്ഷം പേരെ മാത്രമേ ചേർക്കാൻ കഴിഞ്ഞുള്ളൂ. ഇനിയുള്ള ദിവസങ്ങളിൽ നേതാക്കന്മാരും പ്രവർത്തകരും ഒരേ മനസോടെ നിന്ന് അംഗത്വ വിതരണം വിജയിപ്പിക്കണമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു. അംഗത്വ വിതരണത്തിന് ഏപ്രില്‍ 15 വരെ സമയം നീട്ടിയ സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ അംഗത്വവിതരണ ചുമതലയുള്ളവരുടെ യോഗം ഉടന്‍ വിളിച്ചു കൂട്ടാനും കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കി. ഇതിനായി ഡിസിസി പ്രസിഡന്റുമാരെയും ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
കെപിസിസി ആസ്ഥാനത്തെ ചില സാഹചര്യങ്ങളെ കുറിച്ചും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പ്രസിഡന്റ് സ്ഥലത്ത് ഇല്ലാത്ത സമയത്ത് കെപിസിസി ഓഫിസ് ഉപജാപക സംഘത്തിന്റെ താവളമായി മാറുന്നുവെന്നായിരുന്നു പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം. വിമർശനങ്ങളൊക്കെ ഗൗരവത്തിലെടുക്കുന്നുവെന്ന് സുധാകരൻ മറുപടി നൽകി.
എന്നാല്‍, അംഗത്വവിതരണം ഊര്‍ജിതമാക്കണമെന്ന നിര്‍ദേശങ്ങളല്ലാതെ വിവാദ വിഷയങ്ങളൊന്നും യോഗം പരിഗണിച്ചില്ല.

