കേരളവർമ കോളേജ് തെരഞ്ഞെടുപ്പിൽ ആട്ടിമറി ആരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്.കോളജിൽ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം ക്കൊടിയെന്നാണ് കെ എസ് യു വിന്റെ ആരോപണം. കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്ന സമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം രംഗത്തു വന്നിരുന്നു.
കേരളവർമ കോളജിലെ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി. തൃശൂരിൽ നടന്നത് എസ്എഫ്ഐയുടെ ഗുണ്ടായിസമാണ്. ഒരു വോട്ടിനു തോറ്റശേഷം 7 വോട്ടിനു ജയിക്കുന്ന അപൂർവ സവിശേഷതയാണ് അവിടെ ഉണ്ടായത്. ഇതിനെതിരെ കെഎസ്‌യുവിന്റെ നിയമനടപടിക്ക് എല്ലാവിധ പിന്തുണയും നൽകും. എസ്എഫ്ഐയുടെ ഗുണ്ടായിസത്തിന് അധ്യാപകർ പിന്തുണ നൽകുകയാണെന്നും സുധാകരൻ ആരോപിച്ചു. എസ്എഫ്ഐ ക്രിമിനലുകള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.
അതേ സമയം, യൂണിയൻ തിരഞ്ഞെടുപ്പിൽ നാലു പതിറ്റാണ്ടു നീണ്ട ചരിത്രം തിരുത്തി കേരളവർമയിൽ വിജയം നേടിയെന്ന കെഎസ്‌യു അവകാശവാദത്തിനിടെ, കോളജിൽ പകലും രാത്രിയുമായി അടിമുടി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്.ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
41 വർഷത്തിനു ശേഷം ഇവിടെ ഒരു ജനറൽ സീറ്റിൽ വിജയിച്ചെന്നായിരുന്നു കെഎസ്‌യുവിന്റെ പ്രഖ്യാപനം. റീ കൗണ്ടിങ്ങിനിടെ രണ്ടു തവണ വൈദ്യുതി മുടങ്ങിയതിൽ ദുരൂഹതയുണ്ടെന്നാണ് കെഎസ്‌യുവിന്റെ വാദം. റീ കൗണ്ടിങ് കെഎസ്‌യു ബഹിഷ്കരിച്ചിരുന്നു.

