തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം വർദ്ധിപ്പിച്ച തീരുമാനം സർക്കാർ പിൻവലിച്ചു. പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. തുടർ നടപടികൾ വേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. നടപടിക്കെതിരെ ഉയർന്ന ശക്തമായ എതിർപ്പുകളെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.സംഭവത്തിൽ ഇടത് യുവജന സംഘടനകൾ അടക്കം പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു.
‘പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു.122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധക മാവുകയാണ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.”
ഒക്ടോബർ 30നായിരുന്നു സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. എന്നാൽ നിലവിൽ വിരമിച്ചവർക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കെ എസ് ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിക്കാനായിരുന്നു സർക്കാർ തീരുമാനം. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഉത്തരവിറക്കിയത്.

