കോഴിക്കോട്: വീട്ടിൽ ചന്ദനം സൂക്ഷിച്ച പ്രതി വനം വിജിലൻസിന്റെ പിടിയിൽ. പനങ്ങാട് ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ പെട്ട താരിഖ് ടി. കെയാണ് വിജിലൻസിന്റെ പിടിയിലായത്. ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. ജയപ്രകാശ് വി.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എ. പി യുടെ നേതൃത്വത്തിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് വില്പനക്കായി ചെത്തി ഒരുക്കി സൂക്ഷിച്ച സുമാർ 25000 രൂപ വില വരുന്ന 6.800 കിലോ ചന്ദന കഷണങ്ങളും ചീളുകളും പിടികൂടിയത്.
കക്കൂർ ഭാഗത്ത് നിന്നും അനധികൃതമായി ചന്ദന മരങ്ങൾ മുറിച്ച കുറ്റത്തിന് പ്രതിയുടെ പേരിൽ നേരത്തെ താമരശ്ശേരി റെയിഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ വിചാരണ നടന്നു വരികയാണ്. പ്രതിയെയും തൊണ്ടിവഹകളും തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. പരിശോധനയിൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആസിഫ് .എ, , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി. മുഹമ്മദ് അസ്ലം, ദേവാനന്ദൻ. എം , ശ്രീനാഥ്. കെ.വി, ലുബൈബ എൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ജിതേഷ് പി., ഫോറസ്റ്റ് ഡ്രൈവർ ജിജീഷ്.ടി. കെ എന്നിവർ പങ്കെടുത്തു

