മുംബൈ: അടുത്ത ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലേക്ക് മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ പരിഗണിക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകകപ്പിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയ്ക്കാണു കൂടുതൽ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏഷ്യാ കപ്പിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ഏറക്കുറെ ഉറപ്പാണ്. നാലാം നമ്പരിലും ഏഴാം നമ്പരിലും ബാറ്റു ചെയ്യുമ്പോൾ ജിതേഷ് ശർമയുടെ പ്രകടനം സഞ്ജുവിനേക്കാൾ മികച്ചതാണെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചത്. ‘
‘ജിതേഷ് ശർമ ഏഷ്യാ കപ്പ് ടീമിലുണ്ട്. അദ്ദേഹം പ്ലേയിങ് ഇലവനിൽ ഇറങ്ങുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഓപ്പണിങ്ങിലും വൺഡൗണിലും ബാറ്റിങ്ങിന് ഇറങ്ങി 135 സ്ട്രൈക്ക് റേറ്റ് ജിതേഷ് ശർമയ്ക്കുണ്ട്. പക്ഷേ അദ്ദേഹത്തിന് അവിടെ ഇടം കിട്ടാൻ സാധ്യതയില്ല. പക്ഷേ നമ്പർ 4,7 എന്നിവിടങ്ങളിലും ജിതേഷ് ശർമയുടേത് മികച്ച പ്രകടനമാണ്. 166 ആണ് ജിതേഷ് ശർമയുടെ സ്ട്രൈക്ക് റേറ്റ്.’
‘‘ട്വന്റി20 ലോകകപ്പിനുള്ള ടീം വരുമ്പേൾ ജിതേഷ് ശർമയെ പരിഗണിക്കാൻ സാധ്യതയുണ്ട്. ജിതേഷ് ശർമയുടെ പ്രകടനം എല്ലാവരേക്കാളും മികച്ചതാണ്. യുവതാരം ധ്രുവ് ജുറേലിനെയും മാറ്റി നിർത്താൻ സാധിക്കില്ല. നിലവിൽ സ്റ്റാൻഡ് ബൈ താരം മാത്രമാണെങ്കിലും ട്വന്റി20 ലോകകപ്പ് ആകുമ്പോഴേക്കും ജുറേൽ ഉയർന്നുവരും.’’– ആകാശ് ചോപ്ര വ്യക്തമാക്കി.

