അടിമലത്തുറയില്‍ വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി പത്ത് ദിവസം സമയമാണ് ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയിട്ടുള്ളത്.സംഭവത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു
കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അഡ്വക്കറ്റ് ജനറൽ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു.
സംഭവത്തിൽ അനിമൽ വെയർഫെയർ ബോർഡിനോട് വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മൃഗാശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ ഹൈക്കോടതിയെ ബോർഡ് അറിയിക്കണം. തെരുവിൽ അലയുന്ന മൃഗങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബുധനാഴ്ചയാണ് വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തു നായയെ കെട്ടിയിട്ട് അടിച്ചു കൊന്നു സംഭവം പുറത്ത് വന്നത്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് മൂന്നുപേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ഥിരമായി കടപ്പുറത്തു കളിക്കാറുണ്ടായിരുന്ന ബ്രൂണോ എന്ന നായ വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

