സീറോ മലബാര്‍ ഭൂമി ഇടപാട് വിവാദത്തില്‍ വത്തിക്കാന്‍ ഉത്തരവിനെതിരെ റിവ്യൂ ഹര്‍ജി നല്‍കി വൈദികര്‍. സഭയുടെ ഭൂമി വില്പന നടത്താന്‍ നിര്‍ദ്ദേശം നല്‍കുന്ന പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പൗരസ്ത്യ തിരുസംഘത്തിന്റെ കോടതിയില്‍ തന്നെയാണ് അപ്പീല്‍ നല്‍കിയത്.
അതിരൂപതയുടെ നഷ്ടം നികത്താന്‍ ഭൂമി വില്‍ക്കാന്‍ അനുവദിക്കരുതെന്നും കാനോനിക സമിതികളെ മരവിപ്പിച്ച് നിര്‍ത്താന്‍ പൗരസ്ത്യ തിരുസംഘത്തിന് അനുമതിയില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. സഭയുടെ വസ്തു വകകളുടെ ക്രയവിക്രയം ആ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് കാനോനിക നിയമം വ്യവസ്ഥ ചെയ്യുന്നതയും ഹര്‍ജിയില്‍ പറയുന്നു.
വത്തിക്കാന്‍ സുപ്രീം ട്രിബൂണലില്‍ അപ്പീല്‍ നല്‍കാനായിരുന്നു ഉത്തരവ് വന്നപ്പോള്‍ തന്നെയുള്ള തീരുമാനം. 10 ദിവസത്തിനകം അപ്പീല്‍ നല്‍കിയാല്‍ ഉത്തരവ് നടപ്പാക്കുന്നത് മരവിക്കും. ഇതിനാണ് വൈദികര്‍ ചെയ്തത്. അതിരൂപതയിലെ ഭൂമി വിറ്റ് നഷ്ടം നികത്താന്‍ അനുവദിക്കില്ലെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമാണ് വൈദികര്‍ പറയുന്നത്. എറണാകുളം അങ്കമാലി അതിരൂപത ഫിനാന്‍സ് കമ്മിറ്റിയില്‍ ഭൂമി വില്പനയില്‍ തീരുമാനം ആയില്ല. അതിരൂപത ആലോചന സമിതിയില്‍ വത്തിക്കാന്റെ നടപടി വൈദികരെ അറിയിച്ചപ്പോഴും തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെനന്നായിരുന്നു വൈദികരുടെ നിലപാട്.
പുതിയ സംഭവവികാസങ്ങള്‍ എറണാകുളം- അങ്കമാലി അതിരൂപതയില്‍ മാത്രമല്ല സിറോ മലബാര്‍ സഭയില്‍ മുഴുവനായും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ വത്തിക്കാന്‍ നിയോഗിച്ച കെപിഎംജി കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തന്റെ പേരില്‍ പത്തു കോടി രൂപയുടെ ഷെയര്‍ എടുക്കാന്‍ ഭൂമി ഇടനിലക്കാരനോട് കര്‍ദിനാള്‍ ആവശ്യപ്പെട്ടതായി സഭ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ച ഫാദര്‍ ജോഷി പുതുവയുടേതാണ് വിവാദ മൊഴി.
കര്‍ദിനാള്‍ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്നാണ് അന്ന് സഭയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഫാദര്‍ ജോഷി പുതുവയുടെ മൊഴി. ഇക്കാര്യം സ്ഥിരീരിച്ച് മോണ്‍സിഞ്ഞോര്‍ ആയ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടനും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടനിലക്കാരന്‍ സ്വന്തം നിലയില്‍ ദീപികയില്‍ പണം മുടക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്നാന്ന് കര്‍ദിനാളിന്റെ മൊഴി. വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ രേഖയിലാണ് ഈ വിശദാംശങ്ങള്‍.
വത്തിക്കാന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. സാമ്പത്തിക ലാഭം ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനിടെ ഭൂമിയിടപാട് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് വത്തിക്കാന്റെ നിര്‍ദ്ദേശം. ഇതിനായി കോട്ടപ്പടിയിലെ സഭയുടെ ഭൂമി വിറ്റ് നഷ്ടം നികത്താന്‍ നിര്‍ദ്ദേശം നല്‍കി. ഭൂമി വില്‍പന നടത്താനുള്ള നടപടിയെടുക്കാന്‍ സിനഡിനും നിര്‍ദ്ദേശം നല്‍കി. വില്പന തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദ്ദേശിച്ചിച്ചിരുന്നു.

