തിരുവനന്തപുരം∙ സൈബർ ആക്രമണത്തെ തുടർന്നുള്ള ആത്മഹത്യ ചെയ്താൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാനാകുമെന്ന് പൊലീസ്. കടുത്തുരുത്തിയിൽ സുഹൃത്ത് അരുണിന്റെ സൈബർ ആക്രമണത്തിന് ഇരയായി ആതിരയെന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണയ്ക്കുള്ള ഐപിസി 306 വകുപ്പ് ഉൾപ്പെടുത്താനാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
സുഹൃത്ത് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച സ്ക്രീൻ ഷോട്ട്, ഐപി വിലാസം അടക്കമുള്ള തെളിവുകൾ ശേഖരിക്കേണ്ടിവരും. സമൂഹ മാധ്യമത്തിലെ പേജിലാണ് പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത് എന്നതിനാൽ സമൂഹ മാധ്യമ കമ്പനിയുടെ സഹായം പൊലീസിന് ആവശ്യമായി വരും.
പോസ്റ്റിലൂടെയുണ്ടായ മാനഹാനി കാരണം മരണം സംഭവിച്ച കേസാണെങ്കിൽ സാധാരണ നിലയിൽ സമൂഹമാധ്യമ കമ്പനികൾ വേഗം സഹായം ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമ കമ്പനിക്ക് അപേക്ഷ കൊടുത്താൽ ലോഗിൻ ഡീറ്റെൽസ് അടക്കമുള്ള വിവരങ്ങൾ നൽകും. അന്വേഷണ ഉദ്യോഗസ്ഥനാണ് അപേക്ഷ നൽകേണ്ടത്. അതേസമയം സൈബർ മേഖലയിലെ സ്വകാര്യത സംരക്ഷിക്കൽ അടക്കമുള്ള കാര്യങ്ങൾക്കായി കേന്ദ്രം കൊണ്ടുവരുന്ന ബിൽ പാസായാലേ ശക്തമായ നടപടി സാധ്യമാകൂ എന്ന് പൊലീസ് പറയുന്നു.

