ന്യൂഡൽഹി: ‘ദ് കേരള സ്റ്റോറി’ സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ. സിനിമ കേരളത്തിനോ ഏതെങ്കിലും മതത്തിനോ എതിരല്ല, കേരളത്തെ അവഹേളിക്കുന്ന ഒരു പരാമർശം പോലും സിനിമയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിൽ ഭീകരതയ്‌ക്കെതിരെ മാത്രമാണ് പരാമർശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെൻ പറഞ്ഞു.
സിനിമയിൽ ലൗ ജിഹാദ് എന്ന പരാമർശമില്ലെന്നും പ്രണയം നടിച്ച് പെൺകുട്ടികളെ ചതിയിൽ പെടുത്തുന്നത് മാത്രമാണ് പരാമർശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മതപരിവർത്തനത്തിലൂടെ രാജ്യംവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചുനിൽക്കുന്നു.
32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്കായി 7 വർഷം ഗവേഷണം നടത്തി. സെൻസർ ബോർഡ് 2 മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

