പദ്ധതി രൂപരേഖ മന്ത്രി ടി.പി.രാമകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു
കോഴിക്കോട് ജില്ലയുടെ സർവതോമുഖവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിടുന്ന ‘മിഷന്‍ കോഴിക്കോട്’ പദ്ധതി രൂപരേഖ തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു. ജില്ലയിലെ പ്രധാനമേഖലകളെല്ലാം സ്പര്‍ശിച്ചുകൊണ്ടും
നവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ദൗത്യങ്ങള്‍ക്ക് ഊന്നൽ നൽകിയുമാണ് രൂപരേഖ തയ്യാറാക്കിയത്. ജില്ലയിലെ
വിവിധ വകുപ്പുകളുമായി കൂടിയാലോചനയും നടത്തി.
പതിവ് വകുപ്പുതല നടപടികളിൽനിന്നു വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള മേഖലാതല സമീപനത്തിലൂടെ മിഷൻ മോഡിലാണ് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. 2020- 21 പദ്ധതി മാർഗ്ഗരേഖയാണ് ജില്ലാ മാതൃക രൂപരേഖയിലുള്ളത്. ഓരോ പദ്ധതിയും പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരു ടീമായി പ്രവർത്തിക്കണം. ഉദ്യോഗസ്ഥർ പദ്ധതികൾ മിഷൻ മോഡിൽ നടപ്പാക്കുന്നതിന് ഊർജ്ജസ്വലതയോടെ പ്രവർത്തിക്കണം. ജില്ലയില്‍ വികസനരംഗത്ത് ഏതെല്ലാം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രൂപരേഖയിലുണ്ട്. ജനപ്രതിനിധികള്‍ അവരുടെ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് പദ്ധതികള്‍ നടപ്പാക്കണം. പദ്ധതിനിര്‍വ്വഹണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. ത്രിതല പഞ്ചായത്തു തലത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഓരോ നിയോജകമണ്ഡലങ്ങള്‍ക്കു കീഴിലുമുള്ള പഞ്ചായത്തുകളെ ഒന്നിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മിഷൻ രൂപരേഖ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തുകൾക്കുള്ള പദ്ധതി മാർഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തൽ, സാമ്പത്തിക സാമൂഹിക പരിസ്ഥിതി ഘടകങ്ങൾക്ക് പ്രഥമ പരിഗണന എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പദ്ധതികൾ നടപ്പാക്കുക.
നവകേരള മിഷനിലുൾപ്പെട്ട പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്നതോടൊപ്പം
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിനായി എജുക്കേഷൻ മിഷൻ പ്ലാൻ, കാർഷികമേഖലയിൽ വിഷരഹിത ഫലം ലക്ഷ്യമിട്ട് ‘സുഫലം’ , പച്ചക്കറി സ്വയം പര്യാപ്ത ജില്ല, തരിശുരഹിത കോഴിക്കോട് എന്നീ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതി നല്ല രീതിയിൽ നടപ്പാക്കുന്നതിനായി ധനുഷ് സമൃദ്ധി പ്രോഗ്രാം, ബാലസൗഹൃദ,വനിതാ സൗഹൃദ ജില്ല, ട്രാൻസ്ജെൻഡർ സൗഹൃദ കോഴിക്കോട്, വെൽഫെയർ ഹോമുകളുടെ സമഗ്ര വികസനത്തിനായി ഹാപ്പി ഹിൽ പ്രോജക്റ്റ്, അങ്കണവാടികളുടെ സമഗ്ര നവീകരണത്തിന് ക്രാഡിൽ പദ്ധതി, ഭിന്നശേഷിക്കാരുടെ സർവ്വതോമുഖ പുരോഗതി ലക്ഷ്യമിട്ടുള്ള എനേബ്ലിങ് കോഴിക്കോട്, അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ‘ഗരിമപ്ലസ്’ , ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ, നമ്മൾ നമുക്കായി, വ്യവസായ തൊഴിൽ മേഖലയുടെ വികസനത്തിനായി എൻറർപ്രൈസസ് കോഴിക്കോട്, പട്ടികജാതി കോളനികളുടെ സമഗ്ര വികസനം,
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാനായി ഭൂമിത്ര പദ്ധതി, പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന ‘ഇമ്മടെ കോഴിക്കോട് ‘ അടക്കമുള്ള വിവിധ പദ്ധതികൾ മിഷൻ കോഴിക്കോടിൻ്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നു.
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയ്ക്കു നല്‍കി മന്ത്രി ടി.പി.രാമകൃഷ്ണന്‍ രൂപരേഖ പ്രകാശനം ചെയ്തു.
എംഎല്‍എമാരായ സി.കെ.നാണു, പാറയ്ക്കല്‍ അബ്ദുള്ള, ഇ.കെ.വിജയന്‍, കെ.ദാസന്‍, പുരുഷന്‍ കടലുണ്ടി, എ.പ്രദീപ് കുമാര്‍, വി.കെ.സി.മമ്മദ് കോയ, പിടിഎ റഹീം, കാരാട്ട് റസാഖ്, ജോര്‍ജ്ജ് എം തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു എന്നിവര്‍ രൂപരേഖ അവലോകന യോഗത്തില്‍ പങ്കെടുത്തു.

