പാർലമെന്റിന്റ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിന് മുൻപായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മാധ്യമങ്ങളെ കാണും. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിനായി സർക്കാർ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയിരുന്നു. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.
എസ്ഐആറിൽ വിശദമായി ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസും, ടിഎംസിയും അടക്കമുള്ള പാർട്ടികൾ വിഷയം ഉന്നയിച്ചു. ഡൽഹി സ്ഫോടനം, ലേബർ കോഡ്, വോട്ടുകൊള്ള തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാസഖ്യത്തിന്റെ യോഗം ഇന്ന് രാവിലെ 10 മണിക്ക്, മല്ലികർജുൻ ഖർഗെയുടെ ഓഫീസിൽ ചേരും.
പാർലമെന്ററി കാര്യമന്ത്രി കിരൺ റിജു വിളിച്ച സർവകക്ഷി യോഗത്തിൽ 36 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 50 നേതാക്കൾ പങ്കെടുത്തിരുന്നു. ഇരു സഭകളുടെയും സുഗമമായ നടത്തിപ്പിനായി പാർലമെന്ററി കാര്യമന്ത്രി പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യർത്ഥിച്ചു. അതേസമയം ആണവ വൈദ്യുതി പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന ആണവോർജ ബിൽ, ജൻ വിശ്വാസ് ബിൽ, കോർപ്പറേറ്റ് നിയമ ഭേദഗതി ബിൽ അടക്കം 13 ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

