നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നു. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.30ന് തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിൽ നടന്നു. കോവിഡ് വ്യാപനം തടയാൻ കർശനമായ സുരക്ഷാ മാർഗ നിർദ്ദേശങ്ങളുമായി 42 ലക്ഷത്തോളം കുട്ടികളാണ് 19 മാസത്തിനു ശേഷം വീണ്ടും സ്കൂളുകളിലെത്തുന്നത്. തിരക്ക് ഒഴിവാക്കാൻ 8, 9 ക്ലാസുകൾ 15 നാണു തുടങ്ങുക. പ്ലസ് വൺ ക്ലാസുകളും 15നു തുടങ്ങും.
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അധ്യാപകര്‍ക്കുള്ള പരിശീലനങ്ങളും പൂര്‍ത്തിയായി. കോവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ അധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളില്‍ നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകളും ഉണ്ട്.
സ്‌കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികള്‍ക്കിടയില്‍ സാമൂഹിക അകലം പരമാവധി പാലിക്കപ്പെടുന്നതിനും ക്ലാസ് റൂമുകളിലേയും പരിസരങ്ങളിലേയും ശുചിത്വം ഉറപ്പു വരുത്തുന്നതിനും അവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാലയങ്ങള്‍ നടപ്പാക്കും. ഓരോ വിദ്യാലയവും ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് സുരക്ഷാവലയം തീര്‍ക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഈ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും തിരുത്തി ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജമാണ്.