ഒരു കാലവും ഇടതുപക്ഷം മാധ്യമങ്ങളുടെ സേവ പ്രതീക്ഷിച്ചിട്ടില്ല, പ്രതീക്ഷിക്കുന്നുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിഷ്പക്ഷ മാധ്യമങ്ങളെന്ന മുഖംമൂടിയുമണിഞ്ഞ് ഇവർ എന്തൊക്കെയാണീ കാട്ടി കൂട്ടുന്നത്?. പച്ച നുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച്, കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് ഇവർ നിറവേറ്റുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
മാധ്യമങ്ങളിലെ അടിസ്ഥാന രഹിതമായ വാർത്തകൾക്കെതിരെ സി.പി.എം ഇന്ന് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്.മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ ഭാവിയോട് നീതി പുലർത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ്. നുണയുടെ നിറക്കൂട്ടുകളൊരുക്കി എല്ലാ കാലത്തും ജനങ്ങളെ വഞ്ചിക്കാമെന്നാണോ, നിഷ്പക്ഷ നാട്യമാടുന്ന മാധ്യമങ്ങൾ കരുതുന്നത്? ആ ധാരണ വെറുതെയാണ്. കേരള ജനത നിങ്ങളെ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാം. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ സമൂഹത്തിലേക്ക് എത്താതിരിക്കാന്‍ വാര്‍ത്തകള്‍ ഇവര്‍ തമസ്‌കരിക്കുകയും ചെയ്യുന്നെന്ന് സി.പി.എം സെക്രട്ടറിയറ്റ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു

