കളമെശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി.പ്രതികളായ തടിയന്റവിട നസീറിനും സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവ് ശിക്ഷയും കേസിലെ മറ്റൊരു പ്രതിയായ താജുദ്ദീനെ ആറുവര്‍ഷത്തെ തടവിനുമാണ് ശിക്ഷിച്ചത്.കൂടാതെ പിഴയായി .തടിയന്‍റവിട നസീറിന് 1,75000 രൂപയും
സാബിർ 175000 രൂപയും താജുദ്ദീൻ 110000 രൂപയും അടക്കണം. കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂർത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. പി.ഡി.പി. നേതാവ് അബ്ദുന്നാസര്‍ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കളമശ്ശേരിയില്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്. 2010 ലാണ് അബ്ദുൾ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കേസിന്‍റെ വിസ്താരം പൂർത്തായാകും മുന്പേ തന്നെ തടിയന്‍റവിട നസീർ അടക്കമുളള മൂന്ന് പ്രതികൾ തങ്ങൾ കുറ്റമേൽക്കുന്നതായി കോടതിയെ അറിയിച്ചു.
ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി. ബസ് കത്തിക്കൽ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലിൽ കഴിഞ്ഞതിനാൽ റിമാൻഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികൾ നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം.

