കുന്ദമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീമിന്റെ ഇന്നത്തെ പര്യടനം ജനപങ്കാളിത്തത്താലും സന്ദർശിച്ച കേന്ദ്രങ്ങളുടെ പ്രത്യേകതകളാലും ശ്രദ്ധേയമായി. വിദ്യാലയങ്ങൾ, ഓഫീസുകൾ, തൊഴിൽ കേന്ദ്രങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ തുറകളിലുള്ളവരെ നേരിൽ കാണുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്ത സ്ഥാനാർത്ഥിയെ എല്ലാ ഇടങ്ങളിലും വർദ്ധിത താൽപ്പര്യത്തോടെയാണ് ഏവരും സ്വീകരിച്ചത്. പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത രീതിയിലുള്ള ആത്മബന്ധം എല്ലാ വോട്ടർമാരുമായും വർഷങ്ങളുടെ പരിചയത്തിലൂടെ സ്ഥാപിച്ചെടുക്കാൻ സാധിച്ചത് സ്ഥാനാർത്ഥിക്ക് പൊതുവിൽ മേൽകൈ ലഭിക്കുന്നതിന് സഹായകമായി. അപവാദമോ കള്ളപ്രചരണമോ നടത്തുന്ന രീതി തനിക്കില്ലെന്നും യഥാർത്ഥ വസ്തുതകൾ സംബന്ധിച്ച് ബോധ്യമുള്ള വോട്ടർമാർ മുൻകാലങ്ങളിലെന്നപോലെ പിന്തുണക്കുമെന്നുമുള്ള സ്ഥാനാർത്ഥിയുടെ വാക്കുകൾ ഹർഷാരവങ്ങളോടെയാണ് സ്വീകരിക്കപ്പെട്ടത്. കുടുംബയോഗങ്ങളിലെ ഹൃസ്വമായ പ്രസംഗങ്ങളിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി സംസാരിച്ചത്.
രാവിലെ ഒളവണ്ണ പഞ്ചായത്ത് എൽ.ഡി.എഫ് റാലിയോടെയാണ് സ്ഥാനാർത്ഥിയുടെ പര്യടനം ആരംഭിച്ചത്. റാലി സിപിഐ(എം) പോറ്റ്ബ്യൂറോ മെമ്പർ മറിയം ദൗള ഉദ്ഘാടനം ചെയ്തു. ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. പി ഷൈപു, പി.കെ പ്രേംനാഥ്, അജയ് ആവള, ഷർമ്മദ് ഖാൻ, കെ റഊഫ്, ഇ രമേശൻ, പി മുരളിധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും സന്ദർശനം നടത്തിയ സ്ഥാനാർഥി വിവിധ കുടുംബയോഗങ്ങളിലും പങ്കെടുത്തു.
ആവേശമുണർത്തി പി.ടി.എ റഹീമിന്റെ പര്യടനം

