സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി എൻ.എസ്.എസ്.രാഷ്ട്രീയ പാർട്ടികൾ സൗകര്യം പോലെ മന്നത്ത് പത്മനാഭന്റെ ചിത്രം ഉയർത്തിപ്പിടിക്കുകയും മറ്റ് ചിലപ്പോൾ മാറ്റിവെക്കുകയും ചെയ്യുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇത് സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കണമെന്നും എൻ.എസ്.എസ് പ്രസ്താവനയിൽ പറയുന്നു.മന്നമോ എൻ.എസ്.എസോ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയായിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം സമാധി ദിനത്തിൽ സിപിഎം പാർട്ടി പത്രമായ ദേശാഭിമാനിയിൽ മന്നത്ത് പത്മനാഭനെ കുറിച്ച് നൽകിയ പ്രത്യേക ലേഖനത്തിൽ അദ്ദേഹത്തിന്റെ ഐതിഹാസിക പോരാട്ടങ്ങൾ ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ വിമോചന സമരക്കാരുടെ ചതിക്കുഴിയിൽ മന്നത്ത് പത്മനാഭൻ പെട്ടുപോയതാണെന്ന് ലേഖനത്തിൽ വിശദീകരിച്ചിരുന്നു. ഇതുമൂലം ആകാം സാമൂഹിക പരിഷ്കർത്താക്കളുടെ പട്ടികയിൽ നിന്ന് മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയത്. സമുദായ താൽപ്പര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യ താൽപര്യങ്ങളും കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ മന്നത്ത് പത്മനാഭൻ എന്നും ബദ്ധശ്രദ്ധനായിരുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ദുർവ്യായങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹിക പരിഷ്കർത്താവ് മന്നത്ത് പത്മനാഭൻ. രാഷ്ട്രീയ നീക്കങ്ങൾക്ക് വേണ്ടി മന്നത്ത് പത്മനാഭൻ ഒരിക്കലും നിലകൊണ്ടിട്ടില്ല. അതുതന്നെയാണ് നായർ സർവീസ് സൊസൈറ്റിയും പിന്തുടരുന്നത് എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിക്കുന്നു.
കൊച്ചി മറൈൻ ഡ്രൈവിൽ നാല് ദിവസം നീളുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്തത്. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് സമ്മേളനം നടത്തുന്നത്.