കോഴിക്കോട്: രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുനമ്പത്തെ ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്ലിം ലീഗ് വഖഫ് സംരക്ഷണ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മര്യാതക്ക് പരിഹരിക്കാവുന്ന വിഷയം സര്‍ക്കാര്‍ നീട്ടികൊണ്ടു പോയി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോയി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. മുനമ്പത്ത് ആവശ്യം ചര്‍ച്ചയാണ്. ശാശ്വതമായ പരിഹാരമാണ് ആവശ്യം. ജനങ്ങള്‍ക്കിടിയില്‍ സൗഹാര്‍ദ്ദമാണ് പരമപ്രധാനമായിട്ടുള്ളത്. വഖഫ് ഭേദഗതി ബില്ല് കൊണ്ടുവന്നപ്പോള്‍ കേരളത്തെയും മുനമ്പത്തെയും കേന്ദ്രം പാര്‍ലമെന്റില്‍ വലിച്ചിഴച്ചു. ഇപ്പോള്‍ കേന്ദ്രമന്ത്രി തന്നെ മുനമ്പം വിഷയം പരിഹരിക്കാന്‍ പുതിയ നിയമം പര്യാപ്തമല്ലെന്ന് തുറന്നു പറഞ്ഞിരിക്കുന്നു. അവിടെ ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ പരിഹരിക്കണമെന്ന് മുസ്്‌ലിംലീഗ് ആദ്യമെ പറഞ്ഞതാണ്. മുസ്്‌ലിം സംഘടനകളെ മുഴുവന്‍ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് എല്ലാവരും ഒറ്റക്കെട്ടായി, അവിടെ സാമുദായിക വര്‍ഗീയ ദ്രുവീകണം സംഭവിക്കരുതെന്നും മുനമ്പത്തു നിന്ന ഒരാളും കുടിയിറക്കപ്പെട്ടുകൂടെന്നും വ്യക്തമാക്കിയതാണ്. ഏതു വിഷയമുണ്ടായാലും സാമുദായിക സൗഹാര്‍ദ്ദത്തിന് ഊന്നല്‍ കൊടുക്കലാണ് മുസ്്‌ലിംലീഗ് പാരമ്പര്യം. മുനമ്പത്തും അതാണ് ലീഗ് നിലപാട്. മുനമ്പത്തെ ജനങ്ങളോടൊപ്പമാണ് മുസ്്‌ലിംലീഗുള്ളത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയാല്‍ തീരാവുന്ന പ്രശ്‌നമെ മുമ്പത്തൊള്ളൂ. ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി തുടര്‍ന്നും ചര്‍ച്ച നടത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.പൗരത്വം, ഏകസിവില്‍കോഡ്, മുത്തലാഖ് തുടങ്ങി മുസ്്‌ലിം വിരുദ്ധവും വര്‍ഗീയത അടിച്ചേല്‍പ്പിക്കുന്നതുമായ ഒട്ടേറെ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും വഖഫിനെതിരായ നീക്കത്തിനെതിരെയുണ്ടായ യോജിച്ച ചെറുത്തു നില്‍പ് ആശാവഹമാണ്. ഓരോരോ ബില്ലുകള്‍ കൊണ്ടു വന്ന് വര്‍ഗീയതയും സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും സൃഷ്ടിക്കുകയാണ് കേ്ന്ദ്രനീക്കം. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും കാവല്‍ക്ഷേത്രമായ പാര്‍ലമെന്റിന്റെ പാരമ്പര്യത്തിന് എതിരാണത്. പാര്‍ലമെന്റിനെയാണ് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ദുരുപയോഗം ചെയ്യുന്നത്. രാജ്യത്ത് ഫാഷിസം പലനിലക്കും കടന്നു വരുന്നു. സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ദ്രോഹം പുത്തരിയല്ല. ഇഷ്ടമില്ലാത്തവരെയെല്ലാം ശത്രുക്കാളായി കണ്ട് ദ്രോഹിക്കുന്ന ഫാഷിസത്തിന്റെ ഭീഷണിയെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പിക്കണം. വഖഫ് നിയമഭേദഗതിയില്‍ സുപ്രീം കോടതി വാദികളെ കേള്‍ക്കാന്‍ തയ്യാറായത് തന്നെ ആശാവഹമാണ്. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുനമ്പത്തെ ദുരുപയോഗപ്പെടുത്തുന്നു:സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

