കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം മൂന്നായി.ചികിത്സയിൽ കഴിഞ്ഞിരുന്ന 12കാരിയായ പെൺകുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. 95 ശതമാനം പൊള്ളലേറ്റ് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ലിബിനയുടെ മരണം തിങ്കൾ പുലർച്ചെ 12.40നായിരുന്നു. ഞായർ രാത്രി ഏഴരയോടെയാണ് ഇതേ ആശുപത്രിയിൽ കുമാരി മരിച്ചത്. ലിയോണ സംഭവസ്ഥലത്തും മരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽനിന്നുമുള്ള യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനാണ് കളമശ്ശേരി മെഡിക്കൽ കോളജിനടുത്ത സംറ കൺവെൻഷൻ സെൻററിൽ നടന്നത്. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാർഥന തുടങ്ങി അൽപസമയത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.
കളമശ്ശേരി സ്ഫോടനം : മരിച്ചവരുടെ എണ്ണം മൂന്നായി

