പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി.ഇന്ന് ഹർജി പരിഗണനക്ക് എടുത്തപ്പോൾ തന്നെ ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹർജിക്കാരനോട് വാദിക്കാൻ കോടതി ആവശ്യപ്പെട്ടു. ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമെന്ന് വാദം തുടങ്ങിയ ഘട്ടത്തിൽ തന്നെ കോടതി ചോദിച്ചു. പിന്നാലെ ഹർജി പിൻവലിച്ചോളാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. ഇതോടെയാണ് ഹർജി തള്ളിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്ന് ഹർജി നൽകിയ തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ആരോപിച്ചത്. ഇന്നലെ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്.
പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചത്. 20 പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിഎസ്പിയും ജെഡിഎസുമാണ് പ്രതിപക്ഷ നിരയിൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്ന നിലപാട് ഉയർത്തിയിരിക്കുന്നത്. എന്നാൽ ബിഎസ്‌പി അധ്യക്ഷ മായാവതി അസൗകര്യം കാരണം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

