ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചു.കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടാകുകയായിരുന്നു. 33 വയസായിരുന്നു. ഒരാഴ്ചയോളം കോമ സ്റ്റേജിലായിരുന്നു അവർ. ലാരിസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത പുറത്തുവിട്ടത്.അവസാനം വരെ ജീവിതത്തിലേക്കു തിരികെയെത്താൻ പോരാടിയാണ് ലാരിസ ജീവൻ വെടിഞ്ഞതെന്ന് അവരുടെ കുടുംബം ഇൻസ്റ്റഗ്രാം പോസ്റ്റിൽ അറിയിച്ചു.യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഓഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘കോമ’യിലായിരുന്ന ലാരിസയ്ക്കു പിന്നീട് വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തിലേക്കു കടന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുസ്താവോ ബാർസെല്ലസ് പ്രതികരിച്ചു.ഇൻസ്റ്റാഗ്രാമിൽ 30,000-ലധികം ഫോളോവേഴ്സ് നേടിയിട്ടുള്ള ലാരിസ തന്റെ വ്യായാമ ദിനചര്യകളെക്കുറിച്ചും ബ്രസീലിലെ ദൈനംദിന ജീവിതത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും പതിവായി പോസ്റ്റുകൾ പങ്കുവച്ചിരുന്നു.
ഹൃദയാഘാതം, ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചു

