അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഉൾപ്പെട്ടു. അതേസമയം പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. പട്ടികയിൽ നിന്ന് പുറത്തുപോയവർക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. 120 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
അസമിൽ കനത്ത സുരക്ഷയ്ക്കിടെ വെബ്‌സൈറ്റിലൂടെയാണ് പൗരത്വ രജിസ്റ്റർ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. 3,11,29004 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ നിന്നും പുറത്തായവരിൽ അധികവും സ്ത്രീകളാണെന്നാണ് വിവരം. പട്ടികയിൽ പേരുണ്ടോ എന്ന കാര്യം പരിശോധിക്കാൻ സേവാ കേന്ദ്രങ്ങളിലാണ് അവസരമുണ്ട്. 2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്.