2023 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മുംബൈ-പുണെ എക്‌സ്പ്രസ് വേയിൽ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ 6.2 ലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് തെറ്റായി പിഴചുമത്തിയതായി വെളിപ്പെടുത്തല്‍. നിയമാനുസൃതമായി വാഹനം ഓടിച്ചവരില്‍നിന്ന് അന്യായമായി ഈടാക്കിയത് 12.4 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം (ആര്‍ടിഐ) പുറത്തുവന്ന വിവരം.
ഈ വെളിപ്പെടുത്തല്‍ വാഹനം ഓടിക്കുന്നവര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ഇത് ഓട്ടോമേറ്റഡ് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സമ്പ്രാദയത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തി. നിര്‍മിതബുദ്ധി അധിഷ്ഠിത ക്യാമറ നിരീക്ഷണ സംവിധാനത്തിലെ തകരാറാണ് ഇപ്രകാരം പിഴചുമത്താന്‍ കാരണമെന്ന് ഒരു ഓട്ടോമൊബൈല്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
15 മാസത്തിനിടെ പ്രതിദിനം ശരാശരി 1,300-ലധികം തെറ്റായ ചലാനുകള്‍ പുറപ്പെടുവിച്ചുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്, സോഫ്റ്റ്‌വെയര്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള തിരുത്തല്‍ നടപടികള്‍ എംഎസ്ആര്‍ഡിസി ആരംഭിച്ചു. അന്യായമായി ഈടാക്കിയ പിഴ തിരികെ നല്‍കുന്നത് പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുണെ അതിവേഗപാതയില്‍ ഗതാഗതനിയമലംഘനത്തിന് നല്‍കിവരുന്ന ഇ-ചലാനില്‍ വ്യാപകപരാതി മുമ്പുതന്നെ ഉയര്‍ന്നിരുന്നു. ട്രാഫിക് ലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ഇന്റലിജന്‍സ് ട്രാന്‍സ്പോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റത്തിനെതിരേയായിരുന്നു (ഐടിഎംഎസ്) ട്രാന്‍സ്പോര്‍ട്ട് കമ്പനികളടക്കം വാഹന ഉടമകള്‍ പരാതിയുമായി രംഗത്തെത്തിയത്.
നടപടിക്രമങ്ങള്‍ പാലിക്കാതെ നടപ്പാക്കിയ സംവിധാനത്തിലൂടെ പിഴയായി അമിത നിരക്ക് ഈടാക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. 2024 ജൂലായ് മാസംവരെ 269.47 കോടിയുടെ ചലാന്‍ നല്‍കിയെങ്കിലും പിരിഞ്ഞുകിട്ടിയത് 25.17 കോടി രൂപ മാത്രമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെ നടപ്പാക്കിയ സംവിധാനത്തിലൂടെ നല്‍കുന്ന ചലാനിന് പിഴ അടയ്ക്കേണ്ടെതില്ലെന്ന തീരുമാനത്തിലായിരുന്നു ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍.
മഹാരാഷ്ട്ര റോഡ് വികസന കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ഡിസി) ആര്‍ടിഒ, ഹൈവേ പോലീസ് എന്നിവരുടെ സഹകരണത്തോടെ സ്വകാര്യ-പൊതുമേഖല സംരംഭമായാണ് (പിപിപി) പദ്ധതി നടപ്പാക്കിയത്. പതിനേഴോളം ഗതാഗതലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ കഴിയുമെങ്കിലും ഭൂരിഭാഗവും അതിവേഗത്തിനുള്ള ചലാനാണ് സിസ്റ്റത്തിലൂടെ നല്‍കിയിരിക്കുന്നത്. നമ്പര്‍പ്ലേറ്റ് തിരിച്ചറിയാനുള്ള സെന്‍സറുകള്‍, ഓട്ടോമാറ്റിക് വെഹിക്കിള്‍ ക്ലാസിഫിക്കേഷന്‍ കൗണ്ട് (എവിസിസി) സ്പീഡ് ഡിറ്റക്ടര്‍, കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുള്‍പ്പെടെ അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള ഐടിഎം എസ് പ്രോക്ടാക്ക് സൊലൂഷന്‍ എന്ന കമ്പനിയാണ് സാങ്കേതികവിദ്യയുടെ നിയന്ത്രണം.

