ഇസ്രയേൽ ഇറാൻ സംഘർഷത്തിന് ശേഷം ഇന്ത്യയിലെ ഇസ്രയേൽ വക്താവിന്റെ ആദ്യ പ്രതികരണം . ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇസ്രയേൽ വക്താവ് ഗൈ നിർ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇടപെടൽ ചരിത്രപരമായ നടപടിയെന്നും ഗൈ നിർ പറഞ്ഞു.
ഇസ്രയേലിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടുവെന്നും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിഎന്നും ഗൈ നിർ പറഞ്ഞു .ഇസ്രയേലിൽ ഉള്ള ഇന്ത്യക്കാർ സുരക്ഷിതർ. രാജ്യത്ത് എല്ലായിടത്തും ഷെൽട്ടറുകൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തുള്ള ആർക്കും അത് ഉപയോഗിക്കാവുന്നതാണ്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഇടപെടൽ, നേതൃത്വത്തിനും സൗഹൃദത്തിനും വേണ്ടിയുള്ള ചരിത്രപരമായ നടപടിയാണ്. പ്രതിരോധിക്കാൻ മാത്രമല്ല, ഇറാന്റെ ആണവശേഷിക്കെതിരായ പോരാട്ടത്തിലും യു എസ് പിന്തുണ നൽകി.
ജനങ്ങളെ നയിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് അമേരിക്ക തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേലിലെ ജനങ്ങൾ വളരെ ശക്തരാണെന്ന് ഈ യുദ്ധ സമയത്ത് വ്യക്തമായി. ദുരിത മനുഭവിക്കുന്നവരെ സഹായിക്കാൻ ജനങ്ങൾ ഒന്നിച്ചു നിന്നു. കടുത്ത സാഹചര്യങ്ങളിൽ ഒന്നിച്ചു നിൽക്കുന്ന ശക്തമായ സാമൂഹിക ശ്രമം കാണാൻ കഴിഞ്ഞു. ഇറാന്റെ ആണവ പദ്ധതി അടക്കം രണ്ട് ലക്ഷ്യങ്ങളാണ് ഇസ്രയേലിന് ഉണ്ടായിരുന്നത്. ഇറാനിൽ ഗുരുതരമായ ആഘാതം ഏൽപ്പിക്കാൻ കഴിഞ്ഞു. ഇറാനിൽ ഉണ്ടായ ആഘാതത്തിന്റെ വ്യാപ്തിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുണ്ട്. സമ്പൂർണ്ണ വെടി നിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. വെടി നിർത്തൽ സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

