ബിഹാറിലും രാഷ്ട്രീയ കൂറുമാറ്റം. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ ബിഹാറിലെ അഞ്ച് എംഎല്‍എമാരില്‍ നാലു പേരും ആര്‍ജെഡിയില്‍ ചേര്‍ന്നു. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരും ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഒവൈസിയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ അവേശേഷിക്കുന്നത് ഒരു എംഎല്‍എ മാത്രമായി.
എഐഎംഐഎം എംഎല്‍എമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവും ആര്‍ജെഡി മേധാവിയുമായ തേജസ്വി യാദവില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മില്‍ ഇനി അവശേഷിക്കുന്ന ഒരു എംഎല്‍എ അക്തറുല്‍ ഇമാം പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണ്. ഇതോടെ ബിഹാര്‍ നിയമസഭയില്‍ ബിജെപിയെ മറികടന്ന് ആര്‍ജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായിമാറി.
പുതുതായി ചേര്‍ന്ന നാല് എംഎല്‍എമാര്‍ അടക്കം ആര്‍ജെഡിക്ക് 80 അംഗങ്ങളായി. 77 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യം ഭരണത്തിലേറാതെ പോയതിന് പ്രധാന കാരണം എഐഎംഐഎം നേടിയ അഞ്ച് സീറ്റുകളായിരുന്നു. 20 മണ്ഡലങ്ങളില്‍ നിര്‍ണായകമായ ആര്‍ജെഡി വോട്ടുകള്‍ വിഘടിക്കുന്നതിന് എഐഎംഐഎം സാന്നിധ്യം കാരണമായി.
243 അംഗ നിയമസഭയില്‍ 125 സീറ്റാണ് എന്‍ഡിഎയ്ക്കുള്ളത്. പുതുതായി വന്ന നാല് എംഎല്‍എമാര്‍ അടക്കം 114 അംഗങ്ങളാണ് ആര്‍ജെഡി സഖ്യത്തിനുള്ളത്. മഹാരാഷ്ട്രയില്‍ രാഷ്ട്രിയ കൂറുമാറ്റത്തെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്.

