ലഗേജിലൂടെ മൃഗങ്ങളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവർ തായ്ലാന്ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. 109 കുഞ്ഞുമൃഗങ്ങളെയാണ് ഇവര്‍ ലഗേജില്‍ ഒളിപ്പിച്ചത്.

എക്സ്-റേ പരിശോധനയ്ക്ക് ശേഷം രണ്ട് സ്യൂട്ട്കേസുകളിലായി മൃഗങ്ങളെ കണ്ടെത്തിയതായി തായ്ലൻഡിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാഷണല്‍ പാര്‍ക്ക്സ്, വൈല്‍ഡ്ലൈഫ് ആന്റ് പ്ലാന്റ് കണ്‍സര്‍വേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി.ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന നിത്യ രാജ, സാക്കിയ സുൽത്താന ഇബ്രാഹിം എന്നീ രണ്ട് ഇന്ത്യൻ സ്ത്രീകളുടേതാണ് സ്യൂട്ട്കേസുകളെന്ന് തായ് അധികൃതർ പറഞ്ഞു.ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

യുവതികളുടെ ലക്ഷ്യമെന്തായിരുന്നുവെന്നോ സ്യൂട്ട്കേസുകളിൽ നിന്ന് രക്ഷിച്ച ശേഷം മൃഗങ്ങൾക്ക് എന്ത് സംഭവിച്ചുവെന്നോ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങൾ വഴിയുള്ള മൃഗക്കടത്ത് ബാങ്കോക്കില്‍ സാധാരണമാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

