
കൊച്ചി: അതിഥി തൊഴിലാളികളെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ. പോഞ്ഞാശേരിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്ത് അഞ്ചംഗ സംഘം അതിക്രമിച്ചു കയറി കത്തി ഉൾപ്പെടെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 37,000 രൂപയാണ് ഇവർ അതിഥി തൊഴിലാളികളിൽനിന്നു തട്ടിയെടുത്തത്. പ്രതികളെ മണിക്കൂറുകൾക്കകം പെരുമ്പാവൂർ പൊലീസ് പിടികൂടി.
പോഞ്ഞാശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസിൽ, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് പോഞ്ഞാശേരിയിലായിരുന്നു സംഭവം. ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവം അതിഥി തൊഴിലാളികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ പ്രതികൾ തൊട്ടടുത്ത ചുണ്ടമലയിലേക്ക് കടന്നുകളഞ്ഞു. എന്നാല്‍ പെരുമ്പാവൂർ ഇൻസ്പെക്ടർ ടി.എം.സൂഫി, സബ് ഇൻസ്പെക്ടർ റിൻസ് എം.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയിൽ ചുണ്ടമലയിൽനിന്നു പ്രതികളെ പിടികൂടുകയായിരുന്നു

