സാമൂഹ്യ മാധ്യമമായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്ക് സ്ഥാനത്ത് നിന്ന് നീക്കിയതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോൾ ആണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്.ഏറ്റെടുക്കലിന്റെ ഭാഗമായി സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനം മസ്ക് സന്ദര്‍ശിച്ചു. ട്വിറ്ററുമായി സിങ്ക് ഇന്‍ ആകാനെന്ന പേരില്‍ സിങ്കുമായാണ് എത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാര്‍. എന്നാല്‍ ജൂലൈ മാസത്തോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കിയത്. ട്വിറ്റര്‍ നേതൃത്വം കരാര്‍ ലംഘിച്ചെന്നും വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം.ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കരാറില്‍ നിന്ന് പിന്മാറാന് മസ്ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു.പിന്നാലെ ഇടപാട് പൂർത്തിയാക്കുമെന്ന് മസ്ക് അറിയിക്കുകയായിരുന്നു.
ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം;പിന്നാലെ കൂട്ടപിരിച്ചുവിടൽ സിഇഒയെയും സിഎഫ്ഒയെയും നീക്കി

