
എൻ.കെ.ഹരീഷ് (സെക്രറട്ടറി മുക്കം മുൻസിപാലിറ്റി)
മുക്കം: എന്ന് നിൻ്റെ മൊയ്തീൻ എന്ന സിനിമ കണ്ടതിന് ശേഷമാണ് സത്യത്തിൽ ഇരുവഞ്ഞിപുഴയും തെയ്യത്തും കടവുമൊക്കെ ഒരു ഒരു ഫീലിംഗ് ആയി മനസിൽ കടന്നു കൂടിയത്. പ്രണയത്തെ പോലെ സഹജീവികളുടെ ജീവന് മൊയ്തീൻ നൽകിയ കരുതലിൻ്റെ അലിവു കൂടി ചേരുമ്പോഴാണ് മൊയ്തീൻ കാഞ്ചനമാരുടെ പ്രണയം അനശ്വര പ്രണയകാവ്യമായി മാറിയത്. രക്ഷാ പ്രവർത്തനത്തിൻ്റെ അവസാനം തൻ്റെ നേരെ എറിഞ്ഞു കിട്ടിയ കയറിൽ പിടിക്കാതെ മൊയ്തീൻ പറഞ്ഞു വത്രേ പുറകിൽ ഒരു സ്ത്രീ ഒഴുകി വരുന്നുണ്ട് അവർക്ക് എറിഞ്ഞു കൊടുക്കൂ എന്ന് . ഇരുവഞ്ഞിയിലെ ചുഴി ആഴങ്ങളിലേക്ക് വലിച്ചെടുക്കും മുമ്പത്തെ അവസാന വാക്ക് .
ഇതു കൊണ്ടു കൂടിയാവണം ജീവിതത്തെക്കാൾ മഹത്തായ ജീവത്യാഗമായി മൊയ്തീൻ്റെ കഥ മാറുന്നത്. ഓരോ മുക്കത്തുകാരറെയും മനസിൽ നനുത്ത അഭിമാനമാനവും നൊമ്പരവും ആത്മബോധവുമൊക്കെയായി മൊയ്തീൻ ഇന്നും ജീവിക്കുന്നത്.
പറഞ്ഞു വന്നത് തെയ്യത്തും കടവിനെ കുറിച്ചാണ്. ആ കടവിൽ മുകത്തുകാരുടെ ബി.പി മൊയ്തീന് ഒരു സ്മരണയായി ആ കടവു നിലനിർത്താനുള്ള അന്നാട്ടു കാരുടെ ശ്രമത്തെ കുറിച്ചാണ്.
തെയ്യത്തും കടവിൽ പാലം വന്നതിനാൽ ഇന്ന് കടത്തില്ല. കൊടിയ വളവിലേക്കുള്ള കുത്തൊഴുക്കിൽ പുഴയോരം ഒലിച്ചു തീരാറായതു മാത്രമല്ല പുഴയോരത്തെ പറമ്പുകൾ ഇടിഞ്ഞു വീണ് പുഴയിലേക്ക് പതിക്കുന്ന അവസ്ഥയിലുമായി. പുഴയോരം പിടിച്ചു നിർത്താൻ കെൽപുള്ള വഞ്ഞി മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ ഗഫൂർ മാഷുടെയും ഷഫീക് മാടായിയിയുടെയും മുസ്തഫ മാഷുടെയും ഒക്കെ നേതൃത്വത്തിൽ കുറേ നടന്നെങ്കിലും ഒന്നും കാര്യമായി വിജയിച്ചില്ല
കമറുദ്ധീൻ മാഷുടെ എയർ ഗ്രാഫ്റ്റിംഗ് രീതിയിൽ തൈകളുണ്ടാക്കി നട്ടുപിടിപ്പിച്ചതോടെയാണ് തീരസംരക്ഷണം ഒരു പരിധി വരെ യാഥാർതഥ്യമായത്.
അങ്ങനെ സംരക്ഷിച്ച പുഴയോരത്താണ് മൊയ്തീൻ സ്മരണക്ക് ഒരു സ്മാരകമായി ഒരു ചെറിയ പാർക്ക് രൂപപ്പെടുക്കാനുള്ള ശ്രമം നടക്കുന്നത്. വാർഡ് കൗൺസിലർ ഗഫൂർ മാഷുടെ ഈ ഒരാവശ്യം ഏറ്റെടുക്കേണ്ടതാണ് എന്ന് ആവേശത്തോടെ നഗര സഭാ ചെയർമാൻ കുഞ്ഞൻ മാഷും മുന്നിട്ടറങ്ങിയതോടെ ഈ വർഷം തന്നെ നഗരസഭയുടെ പദ്ധതിയിൽ ചെറുതെങ്കിലും ഒരു തുക ഉൾപ്പെടുത്താനായി.
അധികം താമസിയാതെ ബി.പി മൊയ്തീൻ പാർക്ക് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും
ഇതൊരു തുടക്കം മാത്രമാണ്.
ഇതിനിനി തുടർച്ചകളുണ്ടാകണം.
പാർക്കിനെ മനോഹരമാക്കാൻ ഒരു പുൽത്തകിടി. കാലങ്ങൾക്ക് സാക്ഷിയായ പുഴയെ അങ്ങനെ നോക്കിയിരിക്കാൻ കുറെ കൂടി നല്ല ഇരിപ്പിടങ്ങൾ. ലൈറ്റിംഗ് സംവിധാനങ്ങൾ , കുട്ടികൾക് ഊഞ്ഞാലുകൾ പൂച്ചെടികൾ അങ്ങനെ ഒക്കെ .
ഒക്കെ ഉണ്ടാവും മൊയ്തീൻ ഒരു വികാരമായി കൊണ്ടു നടക്കുന്ന ഒരു പാട് ആളുകൾ ഉള്ളപ്പോൾ .
മുക്കത്തിൻ്റെ അതിർത്തികൾ ഭേദിച്ച് പ്രണയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും ഒക്കെ പ്രതിരൂപമായി മാറിയ മൊയ്തീൻ ജീവത്യാഗം ചെയ്ത കടവിൽ ഉചിതമായ ഒരു സ്മാരകമായി വരും കാലത്ത് ഇത് മാറുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം

