
വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. മാത്യു കുഴൽനാടൻ എംഎൽഎയും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വീണാ വിജയന്റെ സ്ഥാപനമായ എക്‌സാലോജികും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ വൻ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നും ഹർജിയിലെ ആവശ്യം.മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടൻ ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി, സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.