മണിപ്പൂരിലെ നിയമസഭാ സീറ്റുകളിലേക്കുള്ള 38 മണ്ഡലങ്ങളിൽ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെ നടക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കുന്നു. 48.88 ശതമാനമാണ് ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം പോളിംഗ്. . 65.37% ആളുകൾ വോട്ട് രേഖപ്പെടുത്തിയ സൈകുൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 3.25% ആളുകൾ വോട്ട് രേഖപ്പെടുത്തിയ കെട്രിഗാവോ ആണ് ഏറ്റവും കുറവ് പോളിംഗ് നടന്ന മണ്ഡലം.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ഇതിന് പുറമെ മണിപ്പൂർ പി സി സി പ്രസിഡന്റ് എൻ ലോകെൻ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാർ സിംഗ് എന്നിവരുടക്കം 173 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്.
10.49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉൾപ്പടെ 20 ലക്ഷത്തിലധികം വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് മാർച്ച് അഞ്ചിനാണ്. രണ്ട് ദിവസം മുമ്പ് ചുരചാന്ദ്പൂറിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രതയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.

