സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനല്‍ ഷോയില്‍ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തമിഴ്‌നാട് തൂത്തുകുടി കോവില്‍പട്ടി സ്വദേശി വെങ്കട്ടേഷ് കുമാര്‍ അറസ്റ്റില്‍. ഐപിസി153(എ) (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506(2) (ഭീഷണിപ്പെടുത്തല്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 എന്നിവയാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി ഇപ്പോൾ കോവില്‍പട്ടി സബ്ജയിലില്‍ റിമാന്‍ഡിലാണ്
ഫെബ്രുവരി 19 ന് സീ തമിഴ് ചാനലിൽ സംപ്രക്ഷണം ചെയ്ത ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ പരിപാടിയിലാണ് പെരിയാറിന്റെ വേഷത്തില്‍ കുട്ടിയെത്തിയത്.
സ്ത്രീ സ്വാതനന്ത്ര്യത്തെകുറിച്ചുള്ള പെരിയാറിന്റെ കാഴ്ച്ചപാടുകളും കുട്ടി വേദിയില്‍ പ്രസംഗിച്ചിരുന്നു.’ഭര്‍ത്താവിന് അപ്പുറം സ്ത്രീകള്‍ക്ക് ഒരു ജീവിതം ഉണ്ട്. അവര്‍ക്കും സ്വപ്‌നങ്ങളും ആഗ്രങ്ങളുമുണ്ട്. ജാതിയും മതവും സംസ്‌കാരവും അവരെ ബന്ധനസ്ഥരാക്കുന്നു. കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മാത്രമുള്ള ഉപകരണമായി അവരെ കാണുന്നത് നിര്‍ത്തൂ.’ എന്നായിരുന്നു കുട്ടി വേദിയില്‍ പറഞ്ഞത്.
പിന്നാലെ കുട്ടിയെ കൊന്ന് കവലയില്‍ കെട്ടിതൂക്കുമെന്നായിരുന്നു ബാബു ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. അത്തരമൊരു അനുഭവത്തില്‍ നിന്നുമാത്രമെ മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിയുണ്ടാവൂവെന്നും കുറിപ്പിലുണ്ട്. ഡിഎംകെ തൂത്തുകുടി ജില്ലാ പ്രസിഡണ്ട് സുരേഷ് കണ്ണന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇത്തരം ഭീഷണികള്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന് സുരേഷ് കണ്ണന്‍ പറഞ്ഞു.
പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ കുട്ടിയെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിളിപ്പിക്കുകയും അഭിനന്ദിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

