സ്ത്രീകൾക്കെതിരെ ബാബ രാംദേവ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാംപിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം. ‘‘സ്ത്രീകൾ സാരിയിലും സൽവാർ സ്യൂട്ടിലും സുന്ദരികളായി കാണപ്പെടുന്നു. എന്റെ കണ്ണിൽ അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത്’’– എന്നായിരുന്നു പരാമർശം.മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസ്, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്.
ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ അടക്കം വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി. ‘‘മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയുടെ മുന്നിൽ വച്ച് സ്ത്രീകളെ കുറിച്ച് രാംദേവ് നടത്തിയ പരാമർശം അസഭ്യവും അപലപനീയവുമാണ്. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും വേദനിപ്പിക്കുന്നതാണ്. ബാബാ രാംദേവ് രാജ്യത്തോട് മാപ്പ് പറയണം’’– രാംദേവിന്റെ അഭിപ്രായ പ്രകടനത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.എന്‍.സി.പി പ്രവര്‍ത്തകരും രാംദേവിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചു. രാംദേവിന്റെ ഫോട്ടോയില്‍ ചെരിപ്പുമാല അണിയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
യോഗ ഗുരുവിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടാണ് പ്രസ്താവനയിലൂടെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നതെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പ്രതികരിച്ചത്.

