
ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിനിരയായി ദലിത് പെൺകുട്ടി മരിച്ച കേസിൽ, സിബിഐ അന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതി വഹിക്കുമെന്ന് സുപ്രീം കോടതി. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കോടതി നിരീക്ഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നതിൽ തീരുമാനം പിന്നീട് ഉണ്ടാകും. ആദ്യം അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും സുപ്രീം കോടതി വിലയിരുത്തി.
സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി മേൽനോട്ടം വഹിക്കണമെന്നും കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. . സെപ്റ്റംബർ 14നാണ് നാലുപേർ ചേർന്ന് പെൺകുട്ടിയ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പെൺകുട്ടിയുടെ മൃതദേഹം ബലംപ്രയോഗിച്ച് യുപി പൊലീസ് സംസ്കരിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.

