ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. ഡ്രോൺ ഉപയോഗിച്ചായിരുന്നു സ്ഫോടനം നടത്തിയത് . ഒരു കിലോമീറ്റർ അപ്പുറത്തേക്ക് ശബ്ദം കേൾക്കാവുന്ന തരത്തിലുള്ളതായിരുന്നു സ്ഫോടനം. അതിനു പിന്നാലെ പൊലീസും ഫോറൻസിക് വിദഗ്ദരുമുൾപ്പടെയുള്ളവർ സംഭവസ്ഥലത്തെത്തി.
സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അഞ്ച് മിനുറ്റ് വ്യത്യാസത്തിൽ രണ്ട് തവണ സ്ഫോടനമുണ്ടായി. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു.
സ്ഫോടനത്തെ തുടർന്ന് ജമ്മുവിൽ ജാഗ്രത മുന്നറിയിപ്പു നൽകി. സ്ഫോടനത്തിൽ ജീവഹാനിയോ യന്ത്രങ്ങൾക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് ഡിഫൻസ് പിആർഒ ലെഫ്റ്റനന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറയുന്നത്.
ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം; രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരുക്ക്

