കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്ന് അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി. അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാന പെട്ട ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ നിർദേശ പ്രകാരം വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.
കേരളം, പഞ്ചാബ്, ഹരിയാന, പട്‌ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളോട് തങ്ങളുടെ പരിഗണനയിലുള്ള ഹർജികൾ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അല്ലെങ്കിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് തീരുമാനം വരുന്നത് വരെ തീർപ്പ് കൽപ്പിക്കാതെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
17 നും 21 നും ഇടയിലുള്ളവർക്കാണ് നാല് വർഷത്തെ സൈനിക സേവനത്തിന് അനുമതി നൽകുന്ന അഗ്നിപഥ് പദ്ധതി കഴിഞ്ഞ വർഷം ജൂണിലാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചത്.ഇവരിൽ 25 ശതമാനം പേരെ പിന്നീട് സ്ഥിരമായി സർവീസിൽ നിർത്തും. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും ഇതിനെതിരെ പ്രതിഷേധം ഉയർന്നു, പിന്നീട് റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി 23 ആയി സർക്കാർ ഉയർത്തി.