ദോഹ: ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. യൂസുഫ് അബ്ദുല്ല അൽ ഖറദാവി അന്തരിച്ചു. 96 വയസ്സായിരുന്നു. അദ്ദേഹത്തിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മരണ വിവരം അറിയിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഖത്തറിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
1926 സെപ്റ്റംബർ 9ന് ഈജിപ്തിലായിരുന്നു ജനനം. ഒമ്പതാം വയസ്സിൽ ഖുർആൻ ഹൃദ്യസ്ഥമാക്കി. അൽ അസ്ഹർ സർവകലാശാലയിൽ ഉപരിപഠനം നടത്തി. ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിൽ ആകൃഷ്ടനായ അദ്ദേഹം 1949, 54, 56 കാലയളവിൽ തടവിലാക്കപ്പെട്ടു. ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അൽ അസ്ഹർ സർവകലാശാലയിൽ സാംസ്കാരിക വകുപ്പിൻറെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കി. 1968ൽ അദ്ദേഹത്തിന് ഖത്തർ പൗരത്വം നൽകി ആദരിച്ചു. പിന്നീട് ഖത്തർ ആസ്ഥാനമായിട്ടായിരുന്നു പ്രവർത്തനം. ഖത്തർ സെക്കൻഡറി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവർത്തിച്ചു. 1973ൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ ഇസ്‌ലാമിക് സ്റ്റ്ഡീസ് ഫാക്കൽറ്റിക്ക് രൂപം നൽകി. 1977ൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ ശരീഅഃ ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസ് കോളേജ് ആരംഭിച്ചു.
120ലേറെ ഗ്രന്ഥങ്ങൾ രചിച്ചു. കിങ് ഫൈസൽ ഇൻറർനാഷണൽ അവാർഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

