National News

മമത ബാനര്‍ജി ഡല്‍ഹിയിലേക്ക്, സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും; ലക്ഷ്യം ബദല്‍ സഖ്യം

ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരായ ബദല്‍ സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനം. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന മമതാ ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മമതാ ബാനര്‍ജി കാണുമെന്നാണു റിപ്പോര്‍ട്ട്. 26 മുതല്‍ 30 വരെ ഡല്‍ഹിയിലുള്ള മമത, രാഷ്ട്രപതിയെ കാണാനും അനുമതി തേടിയിട്ടുണ്ട്. ശരദ് പവാറും മമതാ ബാനര്‍ജിയും ഉള്‍പ്പെടെ വിശാലസഖ്യ ചര്‍ച്ചകളെ ഏറെ കരുതലോടെയാണ് ബിജെപി ദേശീയനേതൃത്വം നിരീക്ഷിക്കുന്നത്.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിരുദ്ധ വിശാലസഖ്യം രൂപീകരിക്കുകയെന്നതാണ് മമതാ ബാനര്‍ജിയുടെ ലക്ഷ്യമെന്നാണു റിപ്പോര്‍ട്ട്. ബംഗാളില്‍ തൃണമൂലിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് അണിയറയില്‍ ചരടുകള്‍ വലിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് പ്രശാന്ത് സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം.

ബംഗാളില്‍ മൂന്നാംവട്ടവും മുഖ്യമന്ത്രിയായ മമതയുടെ അടുത്ത ലക്ഷ്യം ദേശീയ രാഷ്ട്രീയത്തില്‍ പിടിമുറുക്കുകയാണെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. പ്രതിപക്ഷകക്ഷികളെ ഒന്നിപ്പിച്ച് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകസ്വാധീനമാകാനുള്ള നീക്കമാണു നടത്തുന്നത്. ലോക്സഭയിലെ നാലാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി എംപിയല്ലാത്ത മമതയെ തിരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.

മമതയുടെ അനന്തരവനും ടിഎംസി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗസസ് ചോര്‍ത്തിയെന്ന ആരോപണം സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പ്രതികരണം വന്നതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ഒത്തുചേരലിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ പല വിഷയങ്ങളിലും ടിഎംസിയെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹില്‍ നടന്ന ടിഎംസി പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരവും ദിഗ്വിജയ് സിങും പങ്കെടുത്തിരുന്നു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടത്താനിരിക്കുന്ന വമ്പന്‍ പ്രതിപക്ഷ റാലിയിലേക്ക് സോണിയാ ഗാന്ധിയെ ക്ഷണിക്കുമെന്നും മമത അറിയിച്ചിട്ടുണ്ട്.

എന്നാല്‍ 2018ല്‍ ബെംഗളൂരുവില്‍ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേളയില്‍ സോണിയാ ഗാന്ധി, മമതാ ബാനര്‍ജി, മായാവതി എന്നിവര്‍ ഒത്തുചേര്‍ന്നിട്ട് എന്തായി എന്നാണു ബിജെപി വൃത്തങ്ങള്‍ ചോദിക്കുന്നത്. സോണിയയും മായാവതിയും ഒരുമിക്കാന്‍ തീരുമാനിച്ചെങ്കിലും കൂട്ടുകെട്ട് ആറു മാസം പോലും നീണ്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. 2018ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പില്‍ മായാവതി കോണ്‍ഗ്രസിനെതിരെയാണു മത്സരിച്ചതെന്നും മുതിര്‍ന്ന ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!