: സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സഭാ അംഗങ്ങൾ, വാച്ച് ആൻഡ് വാർഡ് തുടങ്ങി ഒരു നിയമസഭ നടക്കുമ്പോൾ ഉണ്ടായിരിക്കേണ്ടവരെല്ലാം കൃത്യം 11 മണിക്ക് തന്നെ ഹാജരാവും. സഭ ചേരുക സെക്രട്ടറിയേറ്റിലെ പഴയ സഭാഹാളിൽ, പക്ഷെ ഇപ്പറഞ്ഞ റോളുകളെല്ലാം കൈകാര്യം ചെയ്യുക സ്കൂൾ വിദ്യാർത്ഥികളാണെന്ന് മാത്രം. പ്രമേയ അവതരണം, അടിയന്തര പ്രമേയം, ചോദ്യോത്തര വേള, ശൂന്യ വേള, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് കുട്ടികളുടെ നിയമസഭ. നിയമസഭയുടെ തനതു മാതൃകയിൽ കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ട് ഭാഗങ്ങളായി തിരഞ്ഞാണ് മാതൃകാ നിയമസഭ നടത്തുക.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായാണ് ഒക്ടോബർ 26ന് കുട്ടികൾ നയിക്കുന്ന മാതൃകാ നിയമസഭ നടക്കുക. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന മാതൃകാ നിയമസഭയിൽ 140ൽ അധികം കുട്ടികൾ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഇതിൽ പങ്കെടുക്കുന്നത്.
മാതൃകാ നിയമസഭയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസം-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി നിർവഹിക്കും. നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭാ സെക്രട്ടറി എം.എം ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
മാതൃക നിയമസഭയ്ക്ക് മുന്നോടിയായി നിയമസഭാ നടപടികൾ മനസ്സിലാക്കി കൊടുക്കുന്നതിന് രണ്ട് ദിവസത്തെ പരിശീലനവും കുട്ടികൾക്ക് നൽകിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം റിഹർഴ്സലും നടത്തിയിരുന്നു. മാതൃകാ നിയമസഭ സഭാ ടിവി പിന്നീട് സംപ്രേഷണം ചെയ്യും.

