ഇന്ന് സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയുടെ നാല്പത്തിയെട്ടാം വാർഷികം.
കൊല്ലം 1975, ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിക്കുന്ന കാലം. 1971 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണസ്വാധീനം ഉപയോഗിച്ചെന്ന കേസില്‍, അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് വിധിച്ചു. തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരാഗാന്ധിയെ വിലക്കുകയും ചെയ്തു. ചരിത്രവിധിയുടെ പതിമൂന്നാം നാള്‍, ജൂണ്‍ 25 ന് അര്‍ദ്ധരാത്രി ഇന്ദിരാ ഗാന്ധിയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ ഒറ്റവരി ഉത്തരവെത്തി. രാജ്യത്ത് അടിയന്തരാവസ്ഥ.
ഡല്‍ഹിയിലെ മുഴുവന്‍ പത്രസ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. അച്ചടിച്ച പത്രങ്ങള്‍ പുലര്‍ച്ചെ പോലീസെത്തി കണ്ടുകെട്ടി. പത്രങ്ങള്‍ക്ക് സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തി. രാജ്യത്താകമാനം പ്രതിപക്ഷനേതാക്കളെ വേട്ടയാടി ജയിലിലിട്ടു. ആ ഇരുണ്ടനാളുകളില്‍ കേരളത്തില്‍ സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയും. കോഴിക്കോട് റിജീനല്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍ അക്കാലത്തെ ഭരണകൂട ഭീകരതയുടെ അറിയപ്പെടുന്ന രക്ഷസാക്ഷിയാണ്. 800 ലധികം പേര്‍ അടിയന്തരാവസ്ഥകാലത്ത് കേരളത്തിലെ ജയിലുകളില്‍ അതിക്രൂരപീഢനങ്ങള്‍ക്കിരയായിയെന്ന് ജസ്റ്റിസ് ജെ. സി. ഷാ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
പ്രതിസന്ധിഘട്ടത്തിലും അന്നത്തെ ഇന്ത്യന്‍ യൗവനം കാഴ്ച്ചക്കാരായി നിന്നില്ല, തെരുവുകളില്‍ ഇന്ത്യയെന്നാല്‍ ഇന്ദിരയല്ലെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയല്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയര്‍ന്നു. ഒടുവില്‍, 1977 ല്‍ ഇന്ദിരഗാന്ധി തന്നെ അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. രാജ്യം മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടിയെ അധികാരത്തിലേറ്റി പ്രതികാരം ചെയ്തു. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തായി.

