സംസ്ഥാന സർക്കാരിന്റെ ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങൾ ജനപങ്കാളിത്തത്തോടെ ശുചീകരണത്തിന് തീരുമാനം. ജില്ലാ കലക്ടർ എ. ഗീത വിളിച്ചുചേർത്ത പരിസ്ഥിതി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
മെയ് 28ന് പക്രംതളം ചുരം, 30ന് കോഴിക്കോട് ബീച്ച്, ജൂൺ ഒന്നിന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരം, രണ്ടിന് ചെറുവാടി ഇരുവഴിഞ്ഞി ചാലിയാർ സംഗമസ്ഥലം, മൂന്നിന് കോതി കടപ്പുറം, നാലിന് മെഡിക്കൽകോളേജ് പരിസരം എന്നിങ്ങനെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിക്കുക. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ ക്യാമ്പയിൻ സെക്രട്ടേറിയറ്റ് ജില്ലാ തലത്തിൽ സൗകര്യങ്ങൾ ഒരുക്കും.
യോഗത്തിൽ തദ്ദേശവകുപ്പ് ജോയിൻറ് ഡയറക്ടർ പ്രസാദ് പി.ടി, സൂപ്രണ്ട് പ്രകാശ് കെ.എം, മാലിന്യമുക്ത നവകേരളം ജില്ലാ കോർഡിനേറ്റർ മണലിൽ മോഹനൻ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

