
കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി മങ്ങാട്ട് റോഡ് നീരാഞ്ജനത്തിൽ എൻ. രാമചന്ദ്രന്റെ (65) മൃതദേഹം ഇന്ന് സംസ്കരിക്കും. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം മങ്ങാട്ട് റോഡിലുള്ള നീരാഞ്ജനം എന്ന വീട്ടിലേക്ക് എത്തിച്ചു. റിനൈ മെഡിസിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിരുന്ന മൃതദേഹം ഇന്നു രാവിലെ ഏഴു മണിയോടെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്. നിരവധിപേരാണ് ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്.കേരള ഗവർണർ രാജേന്ദ്ര അർലേകർ, ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രി പി.രാജീവ്, കൊച്ചി മേയർ എം.അനിൽകുമാർ, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ്, നടൻ ജയസൂര്യ ഉൾപ്പെടെയുള്ളവരും എത്തി. അന്ത്യകർമങ്ങൾക്കു ശേഷം 12മണിയോടെ ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. സംസ്കാരത്തിനു ശേഷം 12.30ന് ചങ്ങമ്പുഴ പാർക്കിൽ അനുശോചന യോഗം നടക്കും.ഇന്നലെയും രാമചന്ദ്രന്റെ വീട്ടിലേക്ക് ഒട്ടേറെപ്പേരെത്തി. മന്ത്രി ആർ.ബിന്ദു, മുൻ മന്ത്രി പി.കെ.ശ്രീമതി, ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ, സംവിധായകൻ മേജർ രവി തുടങ്ങിയവർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. രാമചന്ദ്രന്റെ ജ്യേഷ്ഠൻ രാജഗോപാല മേനോൻ യുഎസിൽനിന്ന് ഇന്നലെ വൈകിട്ടു മടങ്ങിയെത്തി. ഇദ്ദേഹവും യുഎസിലുള്ള അടുത്ത ബന്ധുവും എത്തേണ്ടതിനാലാണു സംസ്കാരം വെള്ളിയാഴ്ചത്തേക്കു നിശ്ചയിച്ചത്.

